ഞാനാണ് വെളിച്ചപ്പാട്. കൃഷ്ണന്‍ കൊട്ടാനും. അമ്പലത്തിലെ കളം വരച്ച് പാട്ടിന് വെളിച്ചപ്പാടും കൊട്ടും ഒക്കെ ണ്ടാവും. കുറുപ്പ് അമ്പലത്തില് വരയ്ക്കണ കളം കാണാന്‍ നല്ല ഭങ്ഗിണ്ട്. കുറുപ്പ് കളം വരയ്ക്കണ പൊടി ട്ക്കായിരുന്നു. അമ്പലത്തില് ണ്ടാവും. അമ്പലം നമ്പീശന്‍ പൂട്ടീട്ടാവും പോയത്. “കളം വര്യ്ക്കാന്‍ പൊട്യൊന്നും ഇല്യലോ. അതോണ്ട് കോലോണ്ട് മണ്ണില് കളം വരച്ചാമതി അല്ലേ കൃഷ്ണാ”
“വെളിച്ചപ്പാടിന് വാള് വേണ്ടേ. അതിന് പ്പൊ എന്താട്ക്കാ?”
“മടാള് ട്ത്താ ചെറ്യേട്ടന്‍ കണ്ടാല്‍ ദേഷ്യപ്പെടും. മടക്കനത്തണ്ട് ട്ക്കാം.”
“കൊട്ടാനോ”
“പാല്‍പ്പൊടീടെ ടിന്ന്‍ ട്ക്കാം”
“കടകടകടകടകടകടകടകടകട“
ഈ കൃഷണന് കൊട്ടാനും നിശ്ചല്യ.
“കൃഷ്ണാ ഇത്ര വേഗം കൊട്ട്യാല്‍ വെളിച്ചെപ്പെടാന്‍ നിയ്ക്ക് പറ്റില്യ.”
“ക.... ട.... ക.... ട.... ക.... ട....”
“ഞാനില്ല്യ ഞാനില്ല്യ ശരിയ്ക്ക് കൊട്ടീട്ട്ല്യാച്ചാ ഞാന്‍ കളിയ്ക്കാല്യ. വേണ്ട ഇനി കൊട്ടണ്ട. കല്‍പ്പിച്ചാല്‍ മതി”
“ഹഹ ഹഹ ഹീയ്യോ. ഞാന്‍ മുന്നിലും പിന്നിലും എടത്തും വലത്തും കാത്തോളാം. ന്നാ പ്പോരേ?”
ഈ കൃഷണന്‍ മതീന്ന് പറേണും ല്യ. “ ഞാന്‍ ല്യാ കളിയ്ക്കാന്‍”
അച്ഛനെ കാണാന്‍ എപ്പളും മുറുക്കിച്ചോപ്പിച്ച് നടക്കണ ആ ആള് വന്നിട്ടുണ്ട്. ഒരേട്ടനാന്നാണ് കുഞ്ഞേട്ടന്‍ പറഞ്ഞത്. നിയ്ക്ക് ഇഷ്ടല്ല.
“വെള്ളം ട്ത്ത് കൊണ്ടാ”
“ചായണ്ടാക്കാന്‍ അമ്മോട് പറഞ്ഞു വാ”
അങ്ങനെ വല്യേ അധികാരാ വന്നാപ്പിന്നെ. കണ്ണടടെ മോളില്‍ക്കൂടി ങ്ങനെ നോക്കും ചെയ്യും. മിഠായ്യോ ബിസ്ക്കറ്റോ ഒന്നും കൊണ്ടോരുല്യ. എന്തിനാ ഇങ്ങനത്തെ ആള്‍ക്കാര് അച്ഛനെ കാണാന്‍ വരണത്?
കുഞ്ഞേട്ടനോട് ചോദിയ്ക്കാത്രേ “എന്താ കയ്യിലെ നഖം വെട്ടാത്തത്?” ന്ന്. കുഞ്ഞേട്ടനും വല്യേ ഇഷ്ടൊന്നും ഇല്യ.
ആ ഏട്ടന്‍ ഉണ്ണാന്‍ പോയപ്പൊ ഞാനും കുഞ്ഞേട്ടനും കൂടി ഒരു പണിപറ്റിച്ചു. മുറുക്കാന്‍ ചെല്ലത്തിലെ വെറ്റില ട്ത്ത് പകരം കുരുമൊളകിന്‍റെ തളിരു വെച്ചു. ചുണ്ണാമ്പിന്‍റെ അടപ്പനിലെ ചുണ്ണാമ്പൊക്കെ മാറ്റി അരിപ്പൊടി കൊഴച്ച് അതിലാക്കി. ന്ന്ട്ട് ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിച്ചിട്ടില്യേ അതിന്‍റെ അപ്രത്ത് ഒളിച്ചിരുന്നു. അവിടെനിന്ന് നോക്കിയാല്‍ പൂമോത്ത് നടക്കണത് ശരിയ്ക്കും കാണാന്‍ പറ്റും. ആ ഏട്ടന്‍ ഊണുകഴിഞ്ഞുവന്ന് വേഗം മുറുക്കണ്ട താമസം തുപ്പി.
“ഹൈഈഃ ഇത് വെറ്റിലേം ചുണ്ണാമ്പും ഒന്നും അല്ല.”
അച്ഛന്‍ ഒറക്കെ ചിരിച്ചു. ചെലപ്പൊ ഇന്ന് അടികിട്ടില്യ. അച്ഛനും ആ ഏട്ടനെ ഇഷ്ടല്ലേരിയ്ക്കും
ഭാസ്കരേട്ടന്‍ ഇനി എന്നാ വര്ണത് ആവോ? വിമാനം ണ്ടാക്കാന്‍ പഠിയ്ക്കണം. ന്നാള് വന്നപ്പൊ ണ്ടാക്ക്യേ വിമാനം കുഞ്ഞേട്ടന്‍ പറത്യപ്പൊ പെരപ്പൊറത്തു പോയി ഇരുന്നു. മാങ്ങപൊട്ടിയ്ക്കണ തോട്ട്യോണ്ട് എത്ര ട്ക്കാന്‍ നോക്കീട്ടും കിട്ടീല്യ. അപ്പളയ്ക്കും മഴേം വന്നു. നനഞ്ഞു കേടു വന്നു. ശരിയ്ക്ക് ള്ള വിമാനം മഴകൊണ്ടാ കേട് വര്ണ്ടാവ്വോ? വിമാനത്തിന് മഴവരുമ്പൊ മഴക്കാറിന്‍റെ മേലെ പോയിപറക്കാന്‍ പറ്റ്ണ്ടാവും. അപ്പൊ പിന്നെ കേട് വരില്യ.
“വല്യേട്ടാ ഭാസ്കരേട്ടന്‍ ഇനി എന്നാ വര്ണ്ടാവ്വാ?”
“ഭസ്കരേട്ടന്‍ ഇനി വരില്യ.”
“എന്താ ഭസ്കരേട്ടന്‍ നമ്മളായിട്ട് മിണ്ടില്യേ?”
“അതൊക്കെ പിന്നെ പറഞ്ഞ് തരാം. ഇപ്പൊ കൊറച്ച് തെരക്ക് ണ്ട്”
“ശരിയ്ക്കും തെറ്റ്യോ?”
“അങ്ങ്ട് പോ. ഇപ്പൊ തെരക്ക് ണ്ട് ന്ന് പറഞ്ഞില്യേ”
“അമ്മേ ഭാസ്കരേട്ടന്‍ നമ്മളോട് തെറ്റീട്ടാ വരാതിരിയ്ക്കണത്?”
“അല്ല. മരിച്ചു. പാവം നല്ല മിട്ക്കനായിരുന്നു.”
“മരിച്ചാല്‍ ഈശ്വരന്‍റെ അവടയ്ക്കാ പോവ്വാന്ന് ദേവക്യമ്മ പറഞ്ഞൂലോ. അമ്മേ എവടയാ ഈശ്വരന്‍റെ വീട്? അമ്പലാ?”
“അമ്പലോം ഈശ്വരന്‍റെ വീട് തന്നെ ആണ്. പക്ഷേ ഭാസകരേട്ടനെ അവടയ്ക്കാവില്യ കൊണ്ടോയത്. സ്വര്‍ഗ്ഗത്തില്‍ക്ക് ആവും.”
“അപ്പൊ ഈശ്വരന് കൊറേ വീടുണ്ടോ? എവടയാ അമ്മേ സ്വര്‍ഗ്ഗം?”
“ആകാശത്തില്“
“മഴക്കാറിന്‍റെ ഒക്കെ മോളിലാവ്വോ?”
“ഉം“
സ്വര്‍ഗ്ഗത്തില് മഴപെയ്യല് ണ്ടാവില്യ. എന്നാ പിന്നെ ഇനി ഭാസ്കരേട്ടന്‍ ണ്ടാക്കണ വിമാനം ഒന്നും നനഞ്ഞ് കേട് വരില്യ. സ്വര്‍ഗ്ഗത്തിലെ കുട്ട്യോള്‍ക്ക് ഒക്കെ നല്ല സുഖാവും
“കുഞ്ഞേട്ടാ ഇന്നലെ നമ്മള് രണ്ടാളും കൂടി ഒരു സ്വപ്നം കണ്ടില്യേ?”
“ഞാനൊന്നും കണ്ടിട്ടില്യ”
“കുഞ്ഞേട്ടന്‍ പൊളിപറ്യ്യാ. നമ്മള് രണ്ടാളും കൂടി ചെളമ്പ്രം കുന്നിന്‍റെ മോള്ന്ന് ങ്ങനെ ഒഴ്കണ പോലെ പറന്ന് വന്നപ്പൊ കുഞ്ഞേട്ടനും ണ്ടാര്‍ന്നൂലോ”
“നെണക്കെന്താ പ്രാന്ത് ണ്ടോ? സ്വപ്നം രണ്ടാള്‍ക്കും കൂടി കാണാന്‍ പറ്റില്യ.”
അപ്പൊ കുഞ്ഞേട്ടന്‍ പറേണപോലെ രണ്ടാളും കൂടി സ്വപ്നം കാണാന്‍ പറ്റില്യാച്ചാ ഞാനൊറ്റയ്ക്കാവ്വോ ചെളമ്പ്രം കുന്നിന്‍റെ മോള്‍ലിയ്ക്ക് പോയത്? അത്ര ധൈര്യം നിയ്ക്ക് ണ്ടോ?
ചെളമ്പ്രം കുന്നിന്‍റെ മോള്‍ല് പോയപ്പോ നായക്കോട്ടേല് പോയിനോക്കാര്‍ന്നു
കൃഷ്ണന്‍ കുട്ടി കണ്ട നായ പ്പളും അവടെ ണ്ടോന്ന്. ഇനി സ്വപ്നം കാണുമ്പൊ നോക്കണം.
“എന്താ ഇപ്പൊ കെടന്നൊറങ്ങാന്‍ പൊവ്വാ?” അമ്മ തലേല് തലോടി കൊണ്ട് ചോദിച്ചു. അമ്മ തലേല് ങ്ങനെ തലോടണത് എനിയ്ക്ക് വല്യേ ഇഷ്ടാ.
“നിയ്ക്ക് നായക്കോട്ടേല് പോണം.”
“അതിനെന്തിനാ കെടന്നൊറങ്ങണത്?”
“ഇന്നലെ കണ്ട സ്വപ്നം കാണണം. ഇന്നലെ കണ്ട സ്വപ്നത്തില്‍ ചെളമ്പ്രം കുന്നിന്‍റെ മോളില്‍ പോയപ്പൊ നായക്കോട്ടേല് പോയില്യ.”
“കുഞ്ഞോപ്പോളേ! നാറാണത്ത് ഭ്രാന്തന്‍ ഭഗോത്യെ കണ്ടൂത്രേ. ഊഞ്ഞാലാടിങ്കൊണ്ട് ഇരിയ്ക്കണ ഭഗൊത്യാത്രേ കണ്ടത്. ഭഗോതീടെ കാലിന്‍റെ അടയാളാത്രേ മലേല് കാണണാ ആകു ഴികള്. രയല്ലൂര് മലേല്‍യ്ക്ക് പോവ്വുമ്പോ പാഞ്ച്വോമ്മ പറഞ്ഞതാ ഇതൊക്കെ. എന്തിനാണാവോ ഭഗോതി മലേടെ മോളില് ഊഞ്ഞാലാടണ്? ചെലപ്പൊ പാഞ്ച്വോമ്മ പൊളി പറയ്യാവും. പൊള്യന്നെ ആവും. മലേലെ പാറേടെ മോളില് ഞാനും ചവിട്ടി നോക്കീലോ. പാടൊന്നും ണ്ടായില്യ. കാല് വേദനിയ്ക്ക മാത്രേ ണ്ടായിള്ളൂ. പാഞ്ച്വോമ്മ പൊളിപറയ്യന്നെ ആവും.”
“നീയ്യ് ഭഗോത്യേ കണ്ട്വോ മലേല്?”
“ഇല്യ. ഓപ്പോള് കണ്ട്ണ്ടോ ഭഗ്യോത്യേ.?”
“അതിന് ഞാന്‍ നാറാണത്ത് ഭ്രാന്തനൊന്നും അല്ലലോ.”
“ആരാ ഈ നാറണത്ത് ഭ്രാന്തന്‍?”
“അറീല്യേ. രാവിലെ മുതല് മലേടെ മോളില്‍യ്ക്ക് കല്ലുരുട്ടിക്കേറ്റും ന്ന്ട്ട് സന്ധ്യ ആവുമ്പ്ലയ്ക്കും മോളിലെത്തും. മോളിലെത്യാ കല്ല് തഴത്തയ്ക്ക് ഉരുട്ടി കയ്യ് കൊട്ടി ചിരിയ്ക്കും. അങ്ങനളളളാ നാറാണത്ത് ഭ്രാന്തന്‍.”
ഞാനും കല്ല് താഴത്തയ്ക്ക് എറിഞ്ഞതാണലോ. ന്ന്ട്ടെന്താ ഭഗൊത്യേ കാണ്ണാന്‍ പറ്റാത്തത്? കല്ല് താഴത്ത്ന്ന് ഉരുട്ടികേറ്റാഞ്ഞിട്ടാവ്വോ? അതൊ സന്ധ്യവാഞ്ഞിട്ടോ? ഏതായാലും നിയ്ക്കും ഭഗൊത്യേ കാണണം. മലേടെ മോളില്‍യ്ക്ക് കല്ലുരുട്ടി കേറ്റണം. സന്ധ്യയ്ക്ക് താഴത്തയ്ക്ക് ഉരുട്ടണം. പക്ഷേ സന്ധ്യായാ പേട്യാവ്വോ? ഞാന്‍ വല്തായ്യാ മലേല് പോയി കല്ലുരുട്ടും. ഭഗോത്യേ കാണും.
പക്ഷേ ആള്‍ക്കാര് എന്നെ ഭ്രാന്തന്‍ ന്ന് വിളിയ്ക്ക്വോ?