Sunday, August 3, 2008

കിളിക്കൂട്

അമ്പലക്കൊളത്തിന്‍റെ അപ്പറത്തു ഉള്ള തെങ്ങിന്മേല്‍ പക്ഷികള്‍ എട്ടു കൂടുണ്ടാക്കിയിട്ടുണ്ട്. ഓലേമ്പ്‌ല് തൂങ്ങി കിടക്കണ കൂട്. ചെറ്യേ ചെറ്യേ നാര്കളോണ്ടാണത്രേ കൂട് ഉണ്ടാക്കണത്. ഇത്ര ഉയരത്തില് പക്ഷികള് കൂടുണ്ടാക്കണ്ടേര്‍ന്നില്യ. ഒന്നു ശരിയ്ക്ക് കാണാന്‍ പറ്റില്യ. “ആരാ കുളത്തിന്‍റെ വക്കത്ത് ഒറ്റയ്ക്ക്?” കര്‍ത്താവാണ്. ചെറ്യേട്ടന്‍റെ വല്യേ കൂട്ടുകാരനാ കര്‍ത്താവ്. ഇനി ഇവിടെ ഇരുന്നാല്‍ പറ്റില്ല. കര്‍ത്താവു ചീത്ത പറയും. വേഗം പോവ്വാ നല്ലത്. എന്തിനാ ഇപ്പൊ ഈ കര്‍ത്താവ് വന്നത്? കിളികള് കൂടുണ്ടാക്കണത് കാണാനും സമ്മതിയ്ക്കില്യ. പത്തായപ്പുരയുടെ അടുത്ത് മാവിന്‍റെ പിന്നില്‍ നിന്ന് ഒളിച്ചു നോക്കാം അയ്യോ! കര്‍ത്താവിന്‍റെ ഒപ്പം ഉള്ള ആള് തെങ്ങിന്മേല്‍ കയറുന്നു. മൂച്ചിക്കൂട്ടത്തിലെ വേലായ്ധന്‍ തെങ്ങിന്മേല്‍ കയറുമ്പോള്‍ മെടായാന്‍ ഓല വെട്ടി ഇടാറുണ്ട്. ഇയ്യാളും ഓല വെട്ടി ഇട്വോ? ഈശ്വരാ! കിളീടെ കൂട് കേടുവരര്തേ. ഓല വെട്ടാന്‍ തോന്നരുതേ. അച്ഛന് ആ തെങ്ങു നില്‍ക്കുന്ന സ്ഥലം വാങ്ങ്യാല്‍ എന്താ? അച്ഛന്‍ കിളീടെ കൂട് ഉള്ള പട്ട വെട്ടണ്ട എന്നു പറയും. ശുണ്ഠി വന്നാല്‍ നല്ല അടി അടിയ്ക്കും എന്നു വെച്ചാലും കിളീടെ കൂട് കേടുവരുത്താന്‍ സമ്മതിയ്ക്കില്ല്യ. ഞങ്ങള്‍ കളിയ്ക്കുമ്പോള്‍ കുട്ടിപ്പുര വെച്ചത് മിറ്റം നന്നാക്കുമ്പോ കേടുവര്ത്തണ്ട എന്നു കൃഷ്ണങ്കുട്ട്യോട് പറഞ്ഞത് ഞാന്‍ കേട്ടതാണല്ലോ. ഏതായാലും ആസ്ഥലം അച്ഛനോ‍ട് വാങ്ങാന്‍ പറയണം. കാശ് തെകയ്യോ അച്ഛന്‍റെ കയ്യില്‍? ഇല്യങ്കില്‍ താലപ്പൊലിയ്ക്ക് വിസില് വാങ്ങീതിന്‍റെ ബാക്കി കൊടുക്കാം. പറഞ്ഞാല്‍ അച്ഛന് ശുണ്ഠി വര്വോ? എന്നാ നല്ല അടീം കിട്ടും. ഷാരോട്യോട് പറയാന്‍ പറയാം. അല്ലെങ്കില്‍ കിളികളോട് മിറ്റത്തെ കുഞ്ഞ്യേ തെങ്ങിന്മേല്‍ കൂടുണ്ടാക്കാന്‍ പറഞ്ഞാലും മതിയായിരുന്നു. അതെങ്ങെനാ‍ പറയുന്നത്.

1 comment:

മേക്കാട് said...

നമ്പൂരിത്തം തുളുമ്പിനില്‍ക്കുന്ന കഥ!