Saturday, August 9, 2008

ചിത്രം

“വല്യേട്ടാ! ഞാനുണ്ടും തണ്ടുണ്ടും പിന്നാലെ ന്ന് പറഞ്ഞ് കൃഷ്ണന്‍റെ പിന്നാലെ നടന്നാല്‍ മാവ് മാങ്ങവീഴ്ത്തിത്തര്വോ?” "അറീല്യ” വല്യേട്ടന്‍ പേപ്പറ് വായിയ്ക്കാ. പേപ്പറ് വായിയ്ക്കുമ്പൊ ചോദിച്ചാല്‍ ഇങ്ങനേ പറയൂ. വല്യേട്ടനും അച്ഛനും ചെറ്യേട്ടനും ഒക്കെ വല്യേ പേപ്പറ് വായനക്കാരാ. എനിയ്ക്ക് പേപ്പറ് അത്ര ഇഷ്ടൊന്നും അല്ല. വല്യേട്ടന്‍ വാങ്ങിക്കൊണ്ടോന്ന കോഴിക്കുഞ്ഞ് ഞാനും ഞാനും എന്നു പറേണ പുസ്തകം ല്യേ? അതാ ഇഷ്ടം. അതിലെ ചിത്രങ്ങളും നല്ല രസണ്ട്. ആ പുസ്തകം ണ്ടാക്ക്യേ ആള് ഒരുകയ്യോണ്ട് എഴുതലും ഒരു കയ്യോണ്ട് ചിത്രം വരയ്ക്കേം ഒപ്പം ചെയ്യൂത്രേ. എനിയ്ക്കും ചിത്രം വരയ്ക്കണം. ആനേടെ ചിത്രം വരയ്ക്കാം. അതിന് കറത്ത ചായം മതീലോ. കരിക്കട്ട മതി. പടിഞ്ഞാറുപുറത്തെ ചുമരില്‍ വരയ്ക്കാം. പിന്നെ പൂമോത്തെ ചുമരിന്‍ ന്മേലും നല്ല ചിത്രം വരയ്ക്കണം. “ആരാ ചൊമിരിലൊക്കെ കുത്തിവരച്ചത്?” അച്ഛന്‍ വന്നു. ചിത്രം വരച്ചത് കണ്ടൂ ന്നാ തോന്നണത്. നല്ലോണം ശുണ്ഠി ട്ത്ത്ട്ട്ണ്ട് ന്നാ തോന്നണത്. അടി കിട്ട്വോ? അമ്മേടെഅടുത്തയ്ക്ക് ഓടി. അമ്മ പറഞ്ഞു. “അങ്ങ്ട് ചെന്നോ. എന്നാല്‍ കുറച്ചേ ണ്ടാവുള്ളൂ. ചെന്നില്യാ ച്ചാല്‍ പിന്നെ നിര്‍ത്തല് ണ്ടാവില്യ.” “സാരല്യ.”അമ്മ തണര്‍‍ത്ത തൊട തലോടുമ്പളാ അധികം സങ്കടം. “ദാ! ആദ്യേം വിളിയ്ക്ക്ണു. ചെന്നോ. ല്യാച്ചാ പിന്നെ അതിനാവും.“ ചെന്നപ്പൊ അച്ഛന്‍ പറഞ്ഞു.“കുഞ്ഞേട്ടനും കുഞ്ഞോപ്പോളും ഒക്കെ കൂടി സിനിമയ്ക്ക് പൊയ്ക്കോ. ചെറ്യേട്ടനോട് കൊണ്ടോവാന്‍ പറഞ്ഞോ.” കുഞ്ഞോപ്പോളോട് സിനിമയ്ക്ക് പോവ്വന്‍ അച്ഛന്‍ സമ്മതിച്ചൂ ന്ന് പറഞ്ഞപ്പൊ കുഞ്ഞോപ്പോള് തിരിഞ്ഞിരുന്നു . “നെന്‍റെ തൊടയ്ക്ക് അടികിട്ട്യെ ചെലവില് നിയ്ക്ക് സിനിമകാണണ്ട.” നിയ്ക്കല്ലേ അടി കിട്ട്യേ? ഓപ്പോള് എന്തിനാ സങ്കടപ്പെടണത്? അടികിട്ടണേക്കാളും സങ്കടാ ഇങ്ങനെ ആയാല്‍

No comments: